Wednesday, April 09, 2008

തൃശൂര്‍ പൂരം - 2008

പ്രിയപെട്ട പൂര പ്രേമികളെ,

സുദീര്‍ഘമായ കാ‍ത്തിരുപ്പിനൊടുവില്‍ അങ്ങനെ തൃശൂര്‍ പൂരം 2008 വരവാ‍യി.

നാളെ, ഏപ്രില്‍ പത്താം തിയതി പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിനു കൊടിയേറുന്നു.








പൂരവിശേഷങ്ങള്‍




പറയെടുപ്പ്




തൃശൂര്‍ക്കാ‍ര്‍ക്കല്ലാത്തവര്‍ക്ക് പൂരമെന്നാല്‍ വെടിക്കെട്ടും കുടമാറ്റവും മാത്രമാണ്. പക്ഷേ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തുള്ളവര്‍ക്ക് പൂരം അങ്ങനെയല്ല. പൂരം അവര്‍ക്ക് വളരെ നേരത്തെ തന്നെ തുടങ്ങുന്നു. ചെറുപൂരങ്ങളും പറയെടുപ്പുമൊക്കെയായി രണ്ടാഴ്ച മുമ്പു തന്നെ പൂരം തുടങ്ങും. അയ്യന്തോള്‍, ലാലൂര്‍ , കണിമംഗലം, ചെമ്പൂക്കാവ്, അടാട്ട് ഭാഗങ്ങളിലാണ് പ്രധാനമായും പറയെടുപ്പ് നടത്തുന്നത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വെളിച്ചപ്പാടും ചെണ്ടക്കാരും സഹായികളും ചേര്‍ന്നാണ് പറയെടുപ്പിനു വരുന്നത്. വെളിച്ചപ്പാടിനെ ദേവിയുടെയോ ദേവന്റെയും പ്രതീകമായാണ് പലരും കണക്കാക്കുന്നത്. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പലപ്പോഴും അടുത്ത വര്‍ഷത്തെ കൃഷിയെപ്പറ്റിയും ഭാവിയില്‍ വരാനിരിക്കുന്ന നല്ല കാര്യങ്ങളെയും ബുദ്ധിമുട്ടുകളേയും പറ്റി പ്രവചിക്കാറുണ്ട്. പറയെടുപ്പില്‍ കാണിക്കയായി നല്‍കുന്നത് പ്രധാനമായും നെല്ലാണ്. പറയെടുപ്പ് വരുന്ന ദിവസങ്ങള്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് കൃത്യമായി അറിയാം. ഇന്നു നെല്ലിന്റെ ലഭ്യത കുറഞ്ഞതും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കൂടുതല്‍ പേരും പൈസയയാണ് കാണിക്കയര്‍പ്പിക്കുന്നത്. ദേശങ്ങളുടെ പൂരങ്ങളുടെ നടത്തിപ്പിനുള്ള സംഭാവനയും ഇങ്ങനെയാണ് പിരിച്ചെടുക്കുന്നത്.






(ചിത്രങ്ങള്‍ക്ക് വ്യക്തത കുറവാണു)


മധ്യകേരളത്തില്‍ പറയെടുപ്പ് സാധാരണയാണെങ്കിലും പറയെടുപ്പിനിടയില്‍ പാട്ട് ഉള്ളത് പാറമേ‍ക്കാവ് പറയ്ക്കാണെന്ന് തോന്നുന്നു.. മറ്റു പറകളിലൊന്നും ഇടയ്ക്ക്.. കൊട്ടിന്റെ രൌദ്രതാളം നിര്‍ത്തി.. വെളിച്ചപ്പാടിന് തുള്ളലും കലിപറച്ചീലും വരുന്നത് വരെ ഇരടികള്‍ മുഴങ്ങുന്നത് കേട്ടിട്ടില്ല..കൂടുതലും ശിവന്‍-ഭദ്രകാളി എന്നീവരെ കുറിച്ചാണ് ഈരടികള്‍.


പൂരം പ്രദര്‍ശനം


കിഴക്കേ ഗോപുരനടയില്‍ 1933 മുതലാണ് പൂരം പ്രദര്‍ശനം ആരംഭിച്ചത്. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്‍ശന നഗരി വാണിജ്യ പ്രധാനവുമാണ്. പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഏകദേശം രണ്ടു മാസത്തോളം പ്രദര്‍ശനം നീളും.


പൂരനിലാവ്.



ഈ വര്‍ഷം മുതല്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ പൂരനിലാവ് എന്ന സാസ്കാരിക പരിപാടി നടത്തി വരുന്നു. ഭാരതത്തിലെ പ്രശസ്തരായ കലാ-സംഗീത പ്രതിഭകള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ പൂരത്തിന്റെ തലേന്നു വരെ ഉണ്ടാവും. ഇന്നു(09/04/08) രാജശ്രീവാര്യരുടെ നൃത്തപരിപാടി.










( വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : കുട്ടന്മേനൊന്‍ , ദേവദാസ് വി.എം. )

32 comments:

കുറുമാന്‍ said...

തൃശൂര്‍ പൂരം - 2008

പ്രിയപെട്ട പൂര പ്രേമികളെ,

സുദീര്‍ഘമായ കാ‍ത്തിരുപ്പിനൊടുവില്‍ അങ്ങനെ തൃശൂര്‍ പൂരം 2008 വരവാ‍യി.

നാളെ, ഏപ്രില്‍ പത്താം തിയതി പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിനു കൊടിയേറുന്നു.

വരൂ പങ്കെടുക്കൂ, കൊഴുപ്പിക്കൂ, അര്‍മാദിക്കൂ

പൊറാടത്ത് said...

കുറുമാന്‍... ഇത്തവണ ഞാന്‍ മിക്കവാറും പൂരത്തിനുണ്ടാവും.. പോരുന്നോ..?? വെടിക്കെട്ടും കാണാം..പീന്നെ.........ഉം ആവാം..

G.MANU said...

മനസില്‍ പൂരം നിറയട്ടേ.......

NITHYAN said...

കുറുമാനേ, ഈ പൂരം ന്ന്‌ പറഞ്ഞാല്‍ തന്നെ സൂപ്പര്‍ലേറ്റീവാണല്ലേ. പൂരത്തെറി - അതിന്റെയപ്പുറം പിന്നെ വേറെത്തെറിയില്ല. പൂരപ്പാട്ട്‌ - അതിനപ്പുറം മെച്ചപ്പെട്ട വേറൊരു പാട്ടില്ല്‌. ഈയൊരു ഓര്‍മ്മപ്പെടുത്തലിനു നന്ദി.

[ nardnahc hsemus ] said...

"കൊട്ട് കേക്കണ് കൊയലൂത്ത് കേക്കണ്
പൂവാം മനുവേ, പൂരത്ത് ക്ക്....."

:)

വെടിക്കെട്ടാശംസകള്‍ !!

Promod P P said...

കുറു... നാളെ ലൈവ് അപ്ഡേറ്റ് ഇല്ലെ?

ഞാനും പൂരപ്രേമിയും,ചന്ദ്രക്കാറനും ഉച്ചയ്ക്ക് എത്തും.ഡാലി,ഉമേച്ചി എന്നിവര്‍ ഇക്കൊല്ലം വരുന്നുണ്ടൊ എന്തോ?

കുറു ഞങ്ങള്‍ ഇത്തവണ കാസിനോ ഇല്‍ ഉണ്ടാകും..സിദ്ധാര്‍ത്ഥ വരെ പോകാന്‍ വയ്യ..

കുടമാറ്റത്തിന്റെ സമയത്ത് കാണാം കെട്ടൊ..
പെരിഞ്ചേരി പൂട്ടി പോയത് ഓര്‍ത്തോണം.. നല്ല സാധനം കിട്ടുന്ന മറ്റേതെങ്കിലും സ്ഥലം കണ്ടു വെയ്ക്ക്..

Ajith Polakulath said...

എല്ലാവര്‍ക്കും പൂരം ആശംസകള്‍!!!

asdfasdf asfdasdf said...

തഥഗതാ. നാളെയല്ല പൂരം. നാളെ കൊടികയറ്റം .

മൂര്‍ത്തി said...

പണ്ടൊക്കെ അന്യനാട്ടില്‍ ജോലിക്ക് പോയിട്ടുള്ള തൃശ്ശൂര്‍ക്കാര്‍ നാട്ടില്‍ വരുന്നത് പൂരത്തിന്റെ സമയത്തായിരുന്നു. പൂരത്തിനു കാണാം എന്നതായിരിക്കും യാത്രാമൊഴി.

പൂരാശംസകള്‍...

ബൈജു സുല്‍ത്താന്‍ said...

കിലോമീറ്ററുകള്‍ നടന്ന്..ആനപ്പിണ്ടം മണക്കുന്ന, പൊടിപാറുന്ന സ്വരാജ് റൗണ്ടില്‍ വെറുതെ പൂരക്കാഴ്ചകളും കണ്ടു നടന്ന കാലം..ഇടക്കിടക്ക് മോരും വെള്ളം സൗജന്യ വിതരണം നടത്തുന്ന ഒട്ടേറെ വീടുകളുണ്ടായിരുന്നു, പരിസരങ്ങളില്‍..അതൊക്കെ ഒരു രസം..!! പൂരം പ്രദര്‍ശനം കണ്ടിട്ട് പതിനഞ്ചു കൊല്ലമെങ്കിലുമായി...

Nishedhi said...

ഞങ്ങളെയൊക്കെ കൊതിപ്പിക്കല്ലേ മാഷേ....

അതുല്യ said...

തഥാ, ഞാനും വരണുണ്ട് ! പൂരത്തിനല്ല, കാസിനോയ്ക്ക് :)

ഞാന്‍ പൂരത്തിനൊന്നും പോവ്വൂല്ല, എന്നാലും എച്ചിബിഷന്‍ കാണാനു ചിലപ്പോഴ് പോവും.

ദിലീപ് വിശ്വനാഥ് said...

മനസ്സുകൊണ്ട് കുട്ടിക്കാലത്തേക്ക് ഒരു മടക്കയാത്ര നടത്തി. അച്ഛന്റെയും അമ്മയുടെയും കൂടെ എല്ലാ വര്‍ഷവും വെക്കേഷന് അമ്മയുടെ വീട്ടില്‍ പോകുന്ന ഓര്‍മ്മ. പൂരം കാണാന്‍ പോക്ക് അതില്‍ ഒരു ഐറ്റം ആയിരുന്നു.

Unknown said...

പൂരവും പൂര കാഴ്ച്ചക്കളും മറക്കാന്‍ കഴിയാത്ത
ഓര്‍മ്മക്കള്‍ തന്നെ ത്രിശൂരുണരുന്നത് പൂരത്തിന്റെ നാളുക്കളിലാണല്ലോ.പൂരത്തിന് വാദ്യവും ആനക്കളുടെ പകിട്ടും ആര്‍ക്കാണു മറക്കാന്‍ കഴിയുക

റീനി said...

കുറുമാനെ, പൂരം കണ്ടിട്ടില്ലെങ്കിലും പങ്കെടുത്തുവെന്ന ഒരു ഫീലിങ്ങ് വന്നു.
ചിത്രങ്ങള്‍ക്കെന്താ ഒരു മങ്ങല്‍? ക്യാമറയും പൂരം സെലെബ്രേറ്റ് ചെയ്തോ?

asdfasdf asfdasdf said...

റീനി, അത് വെളിച്ചപ്പാടിന്റെ പ്രഭാവലയമാണ്. കാമറയുടെ പ്രശ്നമല്ല. :)

അഗ്രജന്‍ said...

hahaha ktn menoney... 'prabhavalayam' :)

ശ്രീ said...

കൂടുതല്‍ പൂരം വിശേഷങ്ങള്‍ ആരാ പോസ്റ്റാക്കുന്നത്?

Gopan | ഗോപന്‍ said...

പൂരാശംസകള്‍ !
ഈ തവണ ലൈവ് ഉണ്ടാ ?

asdfasdf asfdasdf said...

ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരിവിതറിക്കൊണ്ട് ഇന്ന് സാമ്പിള്‍ വെടിക്കെട്ട്.

കുറുമാന്‍ said...

സാമ്പിള്‍ വെടിക്കെട്ട് ഗംഭീരമായാല്‍ പൂരം വെടിക്കെട്ട് അതിഗംഭീരം എന്നാണ് അനുഭവം.

പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ റൌണ്ടില്‍ സാമ്പിള്‍വെടിക്കെട്ടിനായി മൂവായിരം വീതം കുഴികള്‍ തീര്‍ത്തു കഴിഞ്ഞു.

ഇരുവിഭാ‍ഗങ്ങളുടേയും ചമയപണികള്‍ ഏതാണ്ട് പൂര്‍ത്തിയായി.

പതിവുപോലെ തന്നെ കുടകളിലെ വിത്യസ്ഥത ഇരുവിഭാ‍ഗവും രഹസ്യമായി തന്നെ വച്ചിരിക്കുന്നു.

ഇനി പൂരം പ്രദര്‍ശനനഗരിയില്‍ നിന്നും റിപ്പോര്‍ട്ട്

അതുല്യ said...

കുറുവേ നെല്ലായീന്ന് വരാന്‍ ബസ്സൊന്നും ഇവിടെ നിര്ത്തണില്യല്ലോ. ആനന്ദപുരം വഴി വരാണെങ്കി എന്നേം കൂടെ കൂട്ടോ? രാഗത്തിലെന്താ സിനിമ? തിരക്കിനിടയില്‍ പോവുമ്പോഴ് എന്നെ പിച്ചോ ആളുകളു? (പേടിയാണെ എനിക്ക് പൂര തിരക്ക്)

മൂര്‍ത്തി said...

പന്തലുകളുടേയും ആനച്ചമയത്തിന്റേയുമൊക്കെ ഫോട്ടോകള്‍ എവിടെ? രാഗത്തില്‍ മാത്രമല്ല എല്ലാ തിയറ്ററിലും‍ ഏത് സിനിമയാണെങ്കിലും പൂരത്തിന്റന്ന് ഒന്നര മണിക്കൂറില്‍ ഒതുക്കാന്‍ കട്ട് ചെയ്തിരിക്കും.

asdfasdf asfdasdf said...

ചമയങ്ങള്‍ക്കു മയില്‍പ്പീലിച്ചന്തം പകരാന്‍ ആലവട്ടങ്ങളൊരുങ്ങുന്നു. പതിറ്റാണ്ടുകളായി പൂരത്തിന് ആലവട്ടത്തിന്റെ ആകര്‍ഷണം പകരുന്ന ചാത്തനാത്ത് കുടുംബം ഇത്തവണയും പലനിറത്തിലുള്ള കടലാസും മയില്‍പ്പീലികളും ചേര്‍ത്ത് അവസാനമിനുക്കുപണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

എണ്ണിത്തിട്ടപ്പെടുത്താനാകാത്ത മയില്‍പ്പീലിക്കൂട്ടത്തിന്റെ മായികഭംഗിയുമായാണ് ആലവട്ടങ്ങള്‍ ഒരുങ്ങുന്നത്. ആലവട്ടത്തിനു ഒഴിവാക്കാനാകാത്തതും ഏറ്റവുമധികം വേണ്ടതും മയില്‍പ്പീലിയാണ്. എണ്‍പത്താറുവയസായിട്ടും ആലവട്ടങ്ങളൊരുക്കുന്നതില്‍ കൊതിതീരാതെ ലക്ഷ്മിക്കുട്ടിയമ്മ പതിവുപോലെ നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കും. മരുമകന്‍ ചന്ദ്രന്‍ തിരുവമ്പാടിയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെ സഹോദരപുത്രന്‍ മുരളീധരന്‍ പാറമേക്കാവിന്റെയും ആലവട്ടങ്ങളൊരുക്കും.

കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 550 രൂപയോളം നല്‍കി മയില്‍പ്പീലി കൊയമ്പത്തൂരില്‍നിന്നു കൊണ്ടുവരികയായിരുന്നു. ഇത്തവണ 1000 രൂപവരെയായി വിലയുയര്‍ന്നു. മയില്‍പ്പീലിത്തണ്ടുകള്‍ കൊണ്ടുണ്ടാക്കുന്ന അടിപ്പൂവുകള്‍ ആദ്യം ഘടിപ്പിച്ച ശേഷം കട്യാവ് ഉപയോഗിച്ച് വളയം തീര്‍ക്കും.

ഓരോ വളയവും തീര്‍ത്തതിനുശേഷം അവസാനം പീലിക്കണ്ണ് കോര്‍ക്കും. ശേഷം അലങ്കാരപ്പണികള്‍. എഴുന്നള്ളിപ്പിനു കൊമ്പന്‍മാര്‍ക്ക് രാജകീയ പ്രൌഢി നല്‍കുന്ന വെഞ്ചാമരങ്ങള്‍ തീര്‍ക്കുന്ന തിന് ഒരു വിഭാഗത്തിനുമാത്രം ഏകദേശം 25 കിലോ മയില്‍പ്പീലി വേണം.

Promod P P said...

മേന്‍‌നേ
വെഞ്ചാമരങ്ങള്‍ക്ക് എന്തിനാ മയില്‍ പീലി?

asdfasdf asfdasdf said...

വെണ്‍ചാമരമല്ല ആലവട്ടം. വിഷുവായതോണ്ട് ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. :)

Promod P P said...

ഹെന്റമ്മൊ..

കുറൂ... എന്താ ഈ കേള്‍ക്കണേ..
പകല്‍ പോലും ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ലെന്ന്

മേന്‍‌നെ എന്നാലും...

അതുല്യ said...

അടിയുണ്ടാക്കരുത് തഥാഗതോയ്... വിഷുവല്ലേ വിട്ടേയ്ക്ക് മേന്നനേ..

(അപ്പൊഴെ, മേന്നന്ന്, ഇത് പറ, ഇത്ര മാത്രം മയില്പ്പീലി എവിടെന്നാ? ഇത്ര മാത്രം മയിലുകളുണ്ടോ ഇന്ത്യേല്‍? മയിലിനെ കൊല്ലാണ്ടെ കിട്ടണ സാധനം ആണോ മയില്പീലി? രാജസ്ഥാനിലൊക്കെ ഒരു ദിവസം 10 മയിലിനെ വച്ച് കൊല്ലുന്നുന്ന് എന്ന് വായിച്ചിരുന്നു പണ്ട്, പീലിയുടെ കച്ചോടത്തിനായിട്ട്? അങ്ങനെ വല്ലോമ്മ് ആണോ പൂരത്തിണ്ടെ ആവശ്യത്തിനായിട്ടും ചെയ്യണത്? എങ്ങനെ ആണു പീലി എടുക്കുന്നത് മയിലിന്റെ? പൊഴിഞ് പോവുന്നത് വല്ലോമ്മ് ആണോ? വിഷുവായിട്ട് എന്നേം തല്ലണ്ട, വിരട്ടിയാല്‍ മതി, എന്നാലും അല്പം വിവരം വയ്ക്കുല്ലോ).

അപ്പോ സിനിമയ്ക്ക് ആരൊക്കെ വരണുണ്ട്?

കുറുമാന്‍ said...

തിരുവമ്പാടിക്ക്‌ സ്‌പെഷല്‍ കുട 'ഗോവര്‍ധനഗിരിധാരി'

തൃശ്ശൂര്‍:തിരുവമ്പാടിയുടെ സ്‌പെഷല്‍ കുട ഒരുക്കുന്നത്‌ നാലാം തവണയും പൂങ്കുന്നം സ്വദേശി ടി.എം. പ്രസാദ്‌. ഇക്കുറി "ഗോവര്‍ധനഗിരിധാരി"യാണ്‌ സ്‌പെഷല്‍.

പേപ്പറും യൂഫോമും സണ്‍പാക്ക്‌ഷീറ്റും ഉപയോഗിച്ചാണ്‌ നിര്‍മാണം. ഒരു മാസം കൊണ്ടാണ്‌ 15 എണ്ണം പണി പൂര്‍ത്തിയാക്കിയത്‌.

കഴിഞ്ഞ വര്‍ഷം വെണ്ണക്കണ്ണനെയും അതിന്‌ മുമ്പ്‌ മരത്തില്‍ കെട്ടിയിട്ട കണ്ണനെയും കുചേലനെയും അവതരിപ്പിച്ചു. കുന്നംകുളം എക്‌സല്‍ പബ്ലിക്‌ സ്‌കൂള്‍ ചിത്രകലാധ്യാപകനാണ്‌ പ്രസാദ്‌.

asdfasdf asfdasdf said...

പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനായി വടക്കുംനാഥന്‍ മൈതാനത്ത് ഒരുക്കം പൂര്‍ത്തിയായി. വിണ്ണില്‍ വര്‍ണമഴ പെയ്യിക്കുന്ന തീപ്പൂരത്തിന്റെ ചെറുമാതൃക ഇന്നു രാത്രിയാണ് അരങ്ങേറുന്നത്.
ദേശമംഗലം സദാനന്ദനാണ് പാറമേക്കാവ് വിഭാഗത്തിന് വെടിക്കെട്ടൊരുക്കുന്നത്. മുണ്ടത്തിക്കോട് മണിയാണ് തിരുവമ്പാടി വിഭാഗത്തിനു വേണ്ടി രംഗത്തിറങ്ങുന്നത്. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന വെടിക്കെട്ടിന് ആദ്യം തിരികൊളുത്തുക പാറമേക്കാവ് വിഭാഗമാണ്.
് ഇത്തവണ ശബ്ദം കുറയുമെന്നാണ് അറിയുന്നത്. പകരം വര്‍ണ്ണം കൂടും. ചൈനീസ് ഇനങ്ങള്‍ക്കാണ് പ്രാമുഖ്യം. വാനില്‍ ഉയര്‍ന്നുപൊങ്ങി പൊട്ടി പെയ്തിറങ്ങുന്ന ജിമിക്കിയെന്ന് പേരിട്ടിരിക്കുന്ന ഇനമാണ് ഈ വര്‍ഷത്തിലെ പുതുമകളില്‍ ഒന്ന്.
കഴിഞ്ഞ വര്‍ഷത്തെ സ്പെഷ്യല്‍ ഇനങ്ങളായ ഫ്ളൈയിങ്ങ് സോസര്‍, വൈ.ടു.ടി, ഡോള്‍ബി എന്നിവ ഇക്കൊല്ലവും വെടിക്കെട്ടിലുണ്ട്.

asdfasdf asfdasdf said...

കഴിഞ്ഞ മുപ്പത്തഞ്ചുവര്‍ഷമായി പാറമ്മേക്കാവ് ഭഗവതിയുടെ തിടമ്പ് പിടിക്കുന്നത് രാമന്‍ നമ്പൂതിരിയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടിനു കയറിയാല്‍ വൈകീട്ട് ആറര വരെ തിടമ്പുമായി ഒറ്റ ഇരുത്തം .ചെറുതായൊന്ന് ഇളകിയാല്‍ മറിയും. ആനയുടെ ദേഹത്തെ ഒരു ചെറിയ സ്ഥലത്താണ് തിടമ്പ് വെയ്ക്കുന്നത്. ഒരിക്കല്പോലും തിടമ്പ് വഴുതിവീഴുകയോ മറ്റോ ഉണ്ടായിട്ടില്ല. ഈ വര്‍ഷം രാമന്‍ നമ്പൂതിരി ഉണ്ടോ ആവോ ?

Promod P P said...

കുറുമാനേ,കുട്ടന്‍‌മേന്‍‌നെ

ഞാന്‍ ഒരു 12 മണിക്ക് വീട്ടില്‍ നിന്നിറങും 2 മണിയോടെ എത്താം