Tuesday, September 16, 2008

പുലിക്കളി 2008

പുലികള്‍ നിറഞ്ഞാടിയ തൃശ്ശൂര്‍ റൌണ്ടില്‍ നിന്നും ചില ചിത്രങ്ങള്‍.

http://picasaweb.google.com/kuttamenon/Pulikkali2008

ചെറിയ ഒരു വീഡിയോ ക്ലിപ്പിങ് ഇവിടെ

Monday, September 15, 2008

തൃശൂരില്‍ ഇന്ന് പുലിയിറങ്ങുന്നു.

ചരിത്രപ്രധാനമാ‍യ പുലിക്കളി ഇന്ന് തൃശൂരില്‍. ഇത്തവണ പതിമ്മൂന്ന് സംഘം പുലികളാണ് പുലിക്കളി മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇത്തവണ പതിമ്മൂന്ന് സംഘങ്ങളിലുമായി എണ്ണൂറോളം പുലികള്‍ ഉണ്ടാവും. ഇത്തവണ പുലിപ്പടക്കൊപ്പം ഒരു പെണ്‍പുലിയും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

വൈകുന്നേരം അഞ്ച്മണിയോടെ പുലിക്കളി സംഘങ്ങള്‍ തൃശൂര്‍ റൌണ്ടില്‍ പ്രവേശിക്കും.

പതിവിന്നു വിപരീതമാ‍യി കുറുപ്പം റോഡ്, ഷൊര്‍ണ്ണൂര്‍ റോഡ്, എം ജി റോഡ്, പാ‍ലസ് റോഡ്, കരുണാ‍ാകരന്‍ നമ്പ്യാര്‍ റോഡ് എന്നീ പ്രധാനമാര്‍ഗങ്ങളിലൂടെയാണ് പുലിക്കളി സംഘങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത്.

ചെണ്ട, തപ്പ്, ഇലത്താളമേളങ്ങോടുകൂടി അരമണികെട്ടി ചാടിതുള്ളി ആവേശഭരിതരായി വരുന്ന പുലികളെ സ്വാഗതം ചെയ്യുവാനും ഒപ്പം ഓരോ സംഘത്തിനേയും പ്രോത്സാഹിപ്പിക്കാനും നഗരം ഒരുങ്ങി കഴിഞ്ഞു.

വര്‍ണ്ണാഭമായ ആ കാഴ്ചകള്‍ കാണാ‍ന്‍ മനസ്സുകൊണ്ടെങ്കിലും നമുക്ക് റൌണ്ടില്‍ പോകാം.

എല്ലാ‍വര്‍ക്കും പുലിക്കളി ആശംസകള്‍.

Wednesday, April 16, 2008

തൃശൂര്‍ പൂരം ഇന്ന്

പ്രിയപെട്ടവരെ,

അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.

ഇന്ന് നടക്കുന്ന പൂരവിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

എല്ലാവര്‍ക്കും പൂരപറമ്പിലേക്ക് സ്വാഗതം

വരുവിന്‍, അര്‍മാദിക്കുവിന്‍

കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തി. ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി. ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്

Monday, April 14, 2008

കുടമാറ്റം




അവിടെ പോയോ കാണാന്‍ പറ്റൂല്ല, ഇവിടേലും കാണാലോ ഇത്.

Wednesday, April 09, 2008

തൃശൂര്‍ പൂരം - 2008

പ്രിയപെട്ട പൂര പ്രേമികളെ,

സുദീര്‍ഘമായ കാ‍ത്തിരുപ്പിനൊടുവില്‍ അങ്ങനെ തൃശൂര്‍ പൂരം 2008 വരവാ‍യി.

നാളെ, ഏപ്രില്‍ പത്താം തിയതി പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിനു കൊടിയേറുന്നു.








പൂരവിശേഷങ്ങള്‍




പറയെടുപ്പ്




തൃശൂര്‍ക്കാ‍ര്‍ക്കല്ലാത്തവര്‍ക്ക് പൂരമെന്നാല്‍ വെടിക്കെട്ടും കുടമാറ്റവും മാത്രമാണ്. പക്ഷേ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തുള്ളവര്‍ക്ക് പൂരം അങ്ങനെയല്ല. പൂരം അവര്‍ക്ക് വളരെ നേരത്തെ തന്നെ തുടങ്ങുന്നു. ചെറുപൂരങ്ങളും പറയെടുപ്പുമൊക്കെയായി രണ്ടാഴ്ച മുമ്പു തന്നെ പൂരം തുടങ്ങും. അയ്യന്തോള്‍, ലാലൂര്‍ , കണിമംഗലം, ചെമ്പൂക്കാവ്, അടാട്ട് ഭാഗങ്ങളിലാണ് പ്രധാനമായും പറയെടുപ്പ് നടത്തുന്നത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വെളിച്ചപ്പാടും ചെണ്ടക്കാരും സഹായികളും ചേര്‍ന്നാണ് പറയെടുപ്പിനു വരുന്നത്. വെളിച്ചപ്പാടിനെ ദേവിയുടെയോ ദേവന്റെയും പ്രതീകമായാണ് പലരും കണക്കാക്കുന്നത്. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പലപ്പോഴും അടുത്ത വര്‍ഷത്തെ കൃഷിയെപ്പറ്റിയും ഭാവിയില്‍ വരാനിരിക്കുന്ന നല്ല കാര്യങ്ങളെയും ബുദ്ധിമുട്ടുകളേയും പറ്റി പ്രവചിക്കാറുണ്ട്. പറയെടുപ്പില്‍ കാണിക്കയായി നല്‍കുന്നത് പ്രധാനമായും നെല്ലാണ്. പറയെടുപ്പ് വരുന്ന ദിവസങ്ങള്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് കൃത്യമായി അറിയാം. ഇന്നു നെല്ലിന്റെ ലഭ്യത കുറഞ്ഞതും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കൂടുതല്‍ പേരും പൈസയയാണ് കാണിക്കയര്‍പ്പിക്കുന്നത്. ദേശങ്ങളുടെ പൂരങ്ങളുടെ നടത്തിപ്പിനുള്ള സംഭാവനയും ഇങ്ങനെയാണ് പിരിച്ചെടുക്കുന്നത്.






(ചിത്രങ്ങള്‍ക്ക് വ്യക്തത കുറവാണു)


മധ്യകേരളത്തില്‍ പറയെടുപ്പ് സാധാരണയാണെങ്കിലും പറയെടുപ്പിനിടയില്‍ പാട്ട് ഉള്ളത് പാറമേ‍ക്കാവ് പറയ്ക്കാണെന്ന് തോന്നുന്നു.. മറ്റു പറകളിലൊന്നും ഇടയ്ക്ക്.. കൊട്ടിന്റെ രൌദ്രതാളം നിര്‍ത്തി.. വെളിച്ചപ്പാടിന് തുള്ളലും കലിപറച്ചീലും വരുന്നത് വരെ ഇരടികള്‍ മുഴങ്ങുന്നത് കേട്ടിട്ടില്ല..കൂടുതലും ശിവന്‍-ഭദ്രകാളി എന്നീവരെ കുറിച്ചാണ് ഈരടികള്‍.


പൂരം പ്രദര്‍ശനം


കിഴക്കേ ഗോപുരനടയില്‍ 1933 മുതലാണ് പൂരം പ്രദര്‍ശനം ആരംഭിച്ചത്. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്‍ശന നഗരി വാണിജ്യ പ്രധാനവുമാണ്. പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഏകദേശം രണ്ടു മാസത്തോളം പ്രദര്‍ശനം നീളും.


പൂരനിലാവ്.



ഈ വര്‍ഷം മുതല്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ പൂരനിലാവ് എന്ന സാസ്കാരിക പരിപാടി നടത്തി വരുന്നു. ഭാരതത്തിലെ പ്രശസ്തരായ കലാ-സംഗീത പ്രതിഭകള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ പൂരത്തിന്റെ തലേന്നു വരെ ഉണ്ടാവും. ഇന്നു(09/04/08) രാജശ്രീവാര്യരുടെ നൃത്തപരിപാടി.










( വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : കുട്ടന്മേനൊന്‍ , ദേവദാസ് വി.എം. )

Tuesday, April 01, 2008

പാവറട്ടിപ്പെരുന്നാള്‍ 12നും 13നും




പ്രസിദ്ധമായ പാവറട്ടി വിശുദ്ധ യൌസേപ്പിതാവിന്റെ പള്ളിയിലെ ഏപ്രില്‍ 12, 13 നു തിരുന്നാള്‍. തൃശ്ശൂര്‍ ജില്ലയിലെ ദേവാ‍ലയങ്ങളില്‍ ഏറ്റവും വലിയ കരിമരുന്നു പ്രയോഗവും ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഊട്ടുതിരുന്നാളും നടത്തുന്ന പെരുന്നാളാണ് പാവറട്ടിപ്പെരുന്നാള്‍. ജാതിമത ചിന്തകള്‍ക്കതീതമായി ഒരു പ്രദേശത്തിന്റെ മൊത്തം ഉത്സവമായാണിത് കൊണ്ടാടുന്നത്.



തേക്കില്‍ തീര്‍ത്ത പുതിയ നടവാതില്‍


പരിപാടികള്‍

11-04-2008
രാത്രി 8 നു വൈദ്യുതാലങ്കാരങ്ങളുടെ ഉത്ഘാടനം
സാമ്പിള്‍ വെടിക്കെട്ട് (പാവറട്ടി ഇലക്ട്രിക്കല്‍ വര്‍ക്ക്സിന്റെ ആഭിമുഖ്യത്തില്‍)

12-04-2008

കാലത്ത 10 മണിക്ക് നൈവേദ്യപൂജ. തുടര്‍ന്ന് ഊട്ടുപെരുന്നാള്‍ .

ഉച്ചക്ക് രണ്ടുമണിക്ക് പള്ളിമുറ്റത്ത് വടക്കുഭാഗം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരും അറുപതോളം കലാകാരന്മാരുടെയും നടയ്ക്കല്‍ മേളം.

ഉച്ചകഴിഞ്ഞ് അഞ്ചുമണിയ്ക്ക് തൃശ്ശൂര്‍ രൂപതാ മെത്രാന്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി

രാത്രി എട്ടിനു കൂടുതുറക്കല്‍.
വെടിക്കെട്ട് (അത്താണി ജോഫിയും സംഘവും)

രാത്രി 12 വള എഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരുന്നു.
തുടര്‍ന്ന് പുലര്‍ച്ച മൂന്നുവരെ തെക്കു വിഭാഗത്തിന്റെയും വടക്കു വിഭാഗത്തിന്റെയും കരിമരുന്നു പ്രയോഗങ്ങള്‍
തെക്കു വിഭാഗം ( അത്താണി ജോഫിയും സംഘവും)
വടക്ക് വിഭാഗം ( കുണ്ടന്നൂര്‍ ജനാര്‍ദ്ദനനും സംഘവും)

13-04-2008
പുലര്‍ച്ച മൂന്നുമുതല്‍ കാലത്ത് പത്തുമണി വരെ ദിവ്യപൂജകള്‍.
കാലത്ത് പത്തുമണിക്ക് ആഘോഷമായ ദിവ്യപൂജ
ഫാ. ജോബി പുത്തൂര്‍.
പ്രഭാഷണം (ഡോ. സ്റ്റീഫന്‍ ചെറപ്പണത്തില്‍)

പന്ത്രണ്ടുമണിക്ക് പ്രദക്ഷിണം. പ്രദക്ഷിണത്തിനു ശേഷം സിമെന്റ് പെയിന്റ് തൊഴിലാളികളുടെ വകയായി അങ്കമാലി മാര്‍ട്ടിന്‍ & ടീമിന്റെ വെടിക്കെട്ട്.

വൈകീട്ട് അഞ്ചുമണിക്ക് ദിവ്യപൂജ




- ഒരു പാവറട്ടിക്കാരന്‍.

Tuesday, February 26, 2008

ഉത്രാളിക്കാവ് പൂരം ഇന്ന്



തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ജില്ലയിലെ പ്രധാന പൂരമാണ് ഉത്രാളിക്കാവ് പൂരം

ഉത്രാളിപ്പൂരം ഇന്ന്. ആഘോഷത്തിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ് ഉത്രാളി തട്ടകം.




പെരുമയാര്‍ന്ന പൂരത്തില്‍ മേധാവിത്വം തെളിയിക്കുന്നതിന് മത്സരിക്കുന്ന എങ്കക്കാടും കുമരനെല്ലൂരും വടക്കാഞ്ചേരിയും അണിയറയൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാവുകയറുന്നതിനുള്ള തയ്യാറെടുപ്പിലാണ്.



എങ്കക്കാട് വിഭാഗം ഉത്രാളിക്കാവില്‍ ചൊവ്വാഴ്ച 11.30 ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. നടപ്പുരപഞ്ചവാദ്യത്തോടുകൂടി 12 മണിക്ക് വടക്കാഞ്ചേരി ശിവക്ഷേത്രസന്നിധിയില്‍നിന്ന് സായുധപോലീസിന്റെ അകമ്പടിയുമായി രാജകീയ പ്രൌഢിയോടെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലേക്ക് നീങ്ങും. എങ്കക്കാട് വിഭാഗം പഞ്ചവാദ്യത്തിനുശേഷം പുറത്തുകടക്കുന്നതോടെ ഉച്ചയ്ക്ക് 1.45ന് കുമരനെല്ലൂര്‍ വിഭാഗം ഉത്രാളിക്കാവില്‍ കയറി പഞ്ചവാദ്യം തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ കുമരനെല്ലൂര്‍ പുറത്തിറങ്ങും. 4.15ന് പകല്‍വെടിക്കെട്ട് ആരംഭിക്കും. ആദ്യം കുമരനെല്ലൂര്‍ പിന്നീട് എങ്കക്കാട്, വടക്കാഞ്ചേരി എന്ന ക്രമത്തിലാണ് വെടിക്കെട്ട്. തുടര്‍ന്ന് മേളത്തോടെ കുടമാറ്റം, രാത്രി 6.30ന് കൂട്ടി എഴുന്നള്ളിപ്പ്. രാത്രി പന്ത്രണ്ടുമണിയോടെ പകല്‍പ്പൂരച്ചടങ്ങുകളുടെ ആവര്‍ത്തനം. ബുധനാഴ്ച പുലര്‍ച്ചെ 4.45നാണ് വെടിക്കെട്ട്.


എങ്കക്കാട് വിഭാഗത്തിന്റെ ആനകള്‍:

തിരുവമ്പാടി ശിവസുന്ദര്‍, തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, തിരുവമ്പാടി ഉണ്ണികൃഷ്ണന്‍, ശങ്കരംകുളങ്ങര മണികണ്ഠന്‍, തിരുവമ്പാടി ഭദ്രന്‍, ചെര്‍പ്പുളശ്ശേരി ശേഖരന്‍, പാറമേക്കാവ് ദേവിദാസന്‍, കീരങ്ങാട്ടുമന പത്മനാഭന്‍, പാറമേക്കാവ് നാരായണന്‍, ഒല്ലൂക്കര ജയറാം.




വടക്കാഞ്ചേരി വിഭാഗം ആനകള്‍ :
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മേഘവര്‍ണ്ണന്‍, ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍, തിരുവാണിക്കാവ് രാജഗോപാല്‍, ചെമ്പൂത്തറ ദേവിദാസന്‍, രാജേന്ദ്രന്‍, രാജന്‍, മനിശ്ശേരി രഘുറാം, തിരുവല്ല ഉണ്ണികൃഷ്ണന്‍.



പൂരപറമ്പ്








ഇന്നലെ രാത്രി കിട്ടിയ ചില ചിത്രങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.

എങ്കക്കാട് ദേശം പന്തല്‍



കുമരനെല്ലൂര്‍ പന്തല്‍



വടക്കാഞ്ചേരി ദേശം പന്തല്‍


ക്ഷേത്ര കവാടം



കുമരനെല്ലൂര്‍ വിഭാഗം എഴുന്നള്ളത്ത്





പ്രശസ്ത തായമ്പക,പഞ്ചവാദ്യ വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ രണ്ട് പുത്രന്മാരും സംഘവും നടത്തിയ തായമ്പക (ട്രിപ്പിള്‍)



വെടിക്കെട്ട്





പൂരപ്രദര്‍ശന വേദിയില്‍ നിന്നും



(ചിത്രങ്ങള്‍ക്ക് കടപ്പാട് : പൂരപ്പറമ്പില്‍ അലഞ്ഞു തിരഞ്ഞുകൊണ്ടിരിക്കുന്ന ദേവദാസ് / ലോനപ്പന്‍ / വിവി (ഇനി എന്തൊക്കെ ഉണ്ടാവോ ? ) )